Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട ബാഗുകളില്‍ നിന്നും 60 കിലോ കഞ്ചാവാണ് പിടികൂടിയത്.
30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.
നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു വശത്ത് ഉപേക്ഷിച്ച നിലയില്‍ ഏഴു ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് സീല്‍ ചെയ്ത് എക്സൈസിന് കൈമാറി. ബാഗിന്റെ ഉടമകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്. കോർബ - കൊച്ചുവേളി എക്സ്പ്രസിൽ നിന്നാണ് 27 കിലോ കഞ്ചാവ് കണ്ടെടുത്തത്.
ട്രെയിൻ സ്റ്റേഷനിൽ എത്തിയ ശേഷം ശുചീകരണ ജോലികൾക്കായി എത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ചാക്കുകൾ കണ്ടത്. സംശയം തോന്നിയ ജീവനക്കാർ ഉടൻതന്നെ റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വിവരം അറിയിക്കുകയായിരുന്നു.
ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചാക്കുകൾക്കുള്ളിൽ പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികൾക്കായി റെയിൽവേ പോലീസും ആർപിഎഫും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പത്തു കിലോ കഞ്ചാവാണ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ബംഗാള്‍ സ്വദേശികളായ ഡോള, പാര്ഥഘോഷ്, ബിഗാഷ് എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിഗാഷ്.
പിടിയിലായ മൂന്നു പ്രതികളും സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നും ബിഗാഷിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ നാലു ദിവസത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
District News
ചങ്ങനാശേരി: കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷനായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തിയാക്കി ഇന്നു നാടിന് സമർപ്പിക്കും.
ചങ്ങനാശേരി അരമന, പെരുന്ന എൻഎസ്എസ് ആസ്ഥാനം, ചമ്പക്കുളം ബസിലിക്ക, സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, വാഴപ്പള്ളി ശിവക്ഷേത്രം, പുതൂർ പള്ളി, ആനന്ദാശ്രമം, പാറേൽ പള്ളി എന്നിവയുമായി ബന്ധപ്പെട്ട് ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് പ്രത്യേക സ്ഥാനമുണ്ട്. കുട്ടനാട്ടിലേക്കുള്ള കിഴക്കൻ കവാടമായ ഈ പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ സ്റ്റേഷൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
തുടക്കം 1958ൽ
1958ൽ ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്താണ് ചങ്ങനാശേരിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്. 1956ൽ എറണാകുളം-കോട്ടയം മീറ്റർ ഗേജ് പാതയും തുടർന്ന് 1958ൽ കോട്ടയം മുതൽ ചങ്ങനാശേരി വഴി കൊല്ലം-തിരുവനന്തപുരം പാതയും ആരംഭിച്ചതോടെ ഈ മേഖലയിലെ ഗതാഗത വികസനത്തിന് വലിയ തുടക്കമായി. പിന്നീട് 1976ൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ പാത ബ്രോഡ്ഗേജായി ഉയർത്തി.
ചങ്ങനാശേരി വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ സ്റ്റേഷന്റെ വടക്കുവശത്ത് ഉണ്ടായിരുന്ന കെട്ടിടം മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറ്റുന്ന വികസന നടപടികളിലേക്ക് റെയിൽവേ മന്ത്രാലയം മുന്നോട്ട് വന്നു. 2009ൽ ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ ആധുനികവത്കരണത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമികവും അന്തിമവുമായ അംഗീകാരങ്ങൾ ലഭിച്ചു.
10 വർഷത്തിനിടെ 22 കോടിയുടെ വികസനം
തുടർന്ന് 2015 ജൂണിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഈ വികസന പദ്ധതിയുടെ ഭാഗമായി മൂന്നു പ്ലാറ്റ്ഫോമുകൾ, ഫുട് ഓവർ ബ്രിഡ്ജ്, അഞ്ച് റിസർവേഷൻ കൗണ്ടറുകൾ, വിശിഷ്ടാതിഥി മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കി. 2017 മാർച്ച് 17ന് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയും പൂർത്തിയാക്കി.
2022ൽ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ചങ്ങനാശേരി, മാവേലിക്കര റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെട്ടത്. തുടക്കത്തിൽ മൂന്ന് കോടി രൂപയാണ് ചങ്ങനാശേരിക്ക് അനുവദിച്ചിരുന്നത്. ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രാലയത്തിലും സോൺ, ഡിവിഷൻ തലങ്ങളിലും എംപി നടത്തിയ ഇടപെടലുകളുടെ ഫലമായി പദ്ധതിയുടെ ആകെത്തുക അഞ്ച് കോടി രൂപയായി ഉയർത്തി.
അമൃത് ഭാരത് പദ്ധതിയിൽ ആദ്യം ഉൾപ്പെട്ടിട്ടില്ലാതിരുന്ന ലിഫ്റ്റ്, രണ്ടാമത്തെ ഫുട് ഓവർബ്രിഡ്ജ് എന്നീ പ്രധാന സൗകര്യങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പ്രത്യേക ഫണ്ടിൽനിന്ന് അധികമായി അനുവദിപ്പിച്ചാണ് നടപ്പിലാക്കാൻ കഴിഞ്ഞത്.
ട്രെയിനുകൾക്കു സ്റ്റോപ്പ്
മലയോരവും തീരദേശവും ഉൾപ്പെടെ വലിയ ജനവിഭാഗത്തിന് പ്രയോജനപ്പെടുന്ന ഈ സ്റ്റേഷനിൽ എംപി എന്ന നിലയിൽ നിരവധി പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിഞ്ഞു. ദക്ഷിണ റെയിൽവേ ആദ്യം അസാധ്യമെന്നു പറഞ്ഞ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനുപോലും ചങ്ങനാശേരിയിൽ സ്റ്റോപ്പ് യാഥാർഥ്യമാക്കാൻ കഴിഞ്ഞു.
ഇന്ന് ശതാബ്ദി, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, ഗരീബ് രഥ്, മെമു, പാസഞ്ചർ അടക്കം എഴുപതിലധികം ട്രെയിനുകൾക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പുണ്ട്. കേരള ഐലൻഡ് എക്സ്പ്രസ്, നിസാമുദ്ദീൻ എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ശബരി സൂപ്പർഫാസ്റ്റ്, വഞ്ചിനാട്, വേണാട്, പാലരുവി, പരശുരാം, മലബാർ, അമൃത, മംഗലാപുരം, നിലമ്പൂർ റോഡ് തുടങ്ങിയ ജനപ്രിയ ട്രെയിനുകൾക്കും കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ലോകമാന്യ തിലക് എക്സ്പ്രസ്, യശ്വന്ത്പുർ ഗരീബ് രഥ് തുടങ്ങിയ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്.
ഉദ്ഘാടനം പ്രധാനമന്ത്രി
നവീകരണം പൂർത്തിയാക്കിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഓൺലൈനായി നാടിനു സമർപ്പിക്കും.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ്, മുൻ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലയാൽ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവകാന്ത് ചന്ദ്രകാർ, റെയിൽവേ ഉദ്യോഗസ്ഥർ, തുടർച്ചയായി നിർദേശങ്ങൾ നൽകിയ യാത്രക്കാരുടെ സംഘടനകളുടെ പ്രതിനിധികൾ എന്നിവരോട് എംപി നന്ദി രേഖപ്പെടുത്തി.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ സമീപത്തുനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ആലുവ എക്സൈസ്, ആർപിഎഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയിവേ സ്റ്റേഷന് സമീപത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡില്‍ തീപിടിത്തം. സൗത്ത് പാലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്.
ഉടന്‍ അഗ്നിരക്ഷസേന എത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. സൗത്ത് റെയിവേ സ്റ്റേഷനും റെയില്‍വേ ഓവര്‍ ബ്രിഡ്ജിനും മെട്രോ റെയില്‍ പാലത്തിനും നടുവിലുള്ള ഷെഡിനാണ് തീപിടിച്ചത്.
ട്രെയ്നിലും റെയില്‍വേ പാലത്തിലുമൊക്കെ ഉണ്ടാകുന്ന മാലിന്യമാണ് ഈ ഷെഡില്‍ സൂക്ഷിച്ചിരുന്നത്. ആസ്പറ്റോസ് കൊണ്ടുണ്ടാക്കിയ ഷെഡില്‍ പെട്ടെന്ന് തന്നെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ പടര്‍ന്ന ഉടന്‍ തന്നെ സമീപത്തുള്ള കടക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
ഒപ്പം തന്നെ അതുവഴി പോയ ഒരു കുടിവെള്ള ടാങ്കറില്‍ നിന്നും വെള്ളമെടുത്ത് ആളുകള്‍ തീയണയ്ക്കാനും ശ്രമിച്ചിരുന്നു. ഫയര്‍ ഫോഴ്സ് എത്തി മുക്കാല്‍ മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിയതില്‍ സമീപത്ത് തീയണച്ച ശേഷം കനത്ത പുക ഉയര്‍ന്നു.
Kerala
തിരുവനന്തപുരം: പേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആനയറ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് അറസ്റ്റിലായത്.
150 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. ഇന്ന് രാവിലെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്താരാഷ്ട്ര വിപണിയിൽ എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയാള്‍ക്ക് എംഡിഎംഎ കൈമാറാൻ ഇരു ചക്ര വാഹനത്തിലെത്തി കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം.
എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇരുവരെയും ലഹരിക്കടത്ത് സംഘം ക്യാരിയര്‍മാരാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
National
വിശാഖപട്ടണം: സാങ്കേതിക വിദ്യയുടെയും നിര്‍മിതബുദ്ധിയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ തയാറെടുത്ത് റെയിൽവേയും. പ്രാരംഭമായി സ്റ്റേഷനുകളിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ.
പരീക്ഷണാർത്ഥം ഈസ്റ്റ് കോസ്റ്റ് റെയില്‍വേയ്ക്കു കീഴിലെ വിശാഖപട്ടണം സ്റ്റേഷനിലാണ് റോബോട്ടിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. മഹാഭാരതത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് " എഎസ്സി അര്ജുന്' എന്നാണ് റോബോട്ടിനു പേര് നല്‍കിയിരിക്കുന്നത്. വിജയമെന്നു കണ്ടാൽ രാജ്യത്തെ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും റോബോട്ടിനെ രംഗത്തിറക്കും.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സി (ആർപിഎഫ്) ന്റെ ആധുനികവത്കരണത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമായി ആന്ധ്രയിലെ റോബോകോപ്ലർ എന്ന കമ്പനിയാണ് റോബോട്ട് നിർമിച്ചത്.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വർഷത്തെ കഠിനാധ്വാനത്തിനുശേഷമാണ് നിരവധി പരിഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും ഉപയോഗിച്ച് ഇതു വികസിപ്പിച്ചെടുത്തത്. 20 ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. ഭാവിയിൽ റോബോട്ടിന്റെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ, വിവരങ്ങള്‍ ലഭ്യമാക്കല്‍, സ്റ്റേഷന് മേല്‍നോട്ടം എന്നീ മേഖലയിലാണ് അര്ജുന് റോബോട്ട് പ്രവര്‍ത്തിക്കുക. യാത്രക്കാര്‍ക്ക് റെയില്‍വേയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ട്രെയിന്‍ വിവരങ്ങള്‍ മുതലായവയെല്ലാം റോബോട്ടിനോടു ചോദിച്ചറിയാം. ഇതിന്റെ എല്ലാ വശങ്ങളിലും നിരീക്ഷണ കാമറകളുണ്ട്. ഈ സവിശേഷതകൾക്കൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നു.
റെയില്‍വേ സ്റ്റേഷനിലെ തിരക്ക് സംബന്ധിച്ച വിവരം അര്ജുന് സ്വയം അവലോകനം ചെയ്ത് ആര്‍പിഎഫിനു കൈമാറും. റെയില്‍വേ സ്റ്റേഷന് വൃത്തിയായി കിടക്കുന്നുണ്ടോ, സംശയകരമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. ആളുകളുടെ മുഖം തിരിച്ചറിയുന്ന ഫേസ് റക്കഗ്നിഷന്‍ സംവിധാനം റോബോട്ടിനു നല്‍കിയിട്ടുണ്ട്. ഇതുവഴി, സംശയാസ്പദ വ്യക്തികളെ കണ്ടെത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി യാത്രക്കാര്‍ക്ക് വിവരം നല്‍കും. നമസ്തേ പറഞ്ഞ് യാത്രക്കാരെ സ്വീകരിക്കുന്ന റോബോട്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് അടിക്കും. പുത്തന്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണു റോബോട്ടിനെ നിയോഗിച്ചിരിക്കുന്നതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് ബോറ പറഞ്ഞു.
Kerala
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി.
ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പaലീസ് കണ്ടെത്തിയത്. 10 മുതല്‍ 13 വയസgവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
വിവേക് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്ന് കുട്ടികള്‍ പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും രക്ഷിതാക്കളെ ബന്ധപ്പെടാനും പോലീസ് ശ്രമം ആരംഭിച്ചു.
Kerala
മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.
ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.
ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.
അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.
Kerala
പരവൂർ: രാജ്യത്ത് ട്രെയിൻ സമയങ്ങളിൽ 2026 ജനുവരി ഒന്നു മുതൽ മാറ്റം വരുന്നു. 90 ശതമാനം വണ്ടികൾക്കും സമയമാറ്റമുണ്ട്. രണ്ട് മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ചില ട്രെയിനുകൾക്ക് സമയമാറ്റം ഉണ്ട്.
സമയമാറ്റം സംബന്ധിച്ച് ട്രെയിനുകളുടെ പട്ടിക ദക്ഷിണ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അതേ സമയം ചില സോണുകളിൽ അധികൃതർ ട്രെയിൻ ടൈം ടേബിൾ മാറ്റം അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) സമയമാറ്റം സംബന്ധിച്ച അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഉത് പൂർണമായാൽ മാത്രമേ പൂർണമായ ചിത്രം വ്യക്തമാകുകയുള്ളൂ.
ഇത് കൂടാതെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) വെബ്സൈറ്റിലും സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും.
കേരളത്തിലും നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും സമയമാറ്റം ഉണ്ട്. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂർ-തിരുവനതപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയവ എല്ലാം സമയമാറ്റമുള്ള ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ചില ട്രെയിനുകൾക്ക് നൽകിയിട്ടുള്ള ബഫർ ടൈമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ചില ട്രെയിനുകൾ നിലവിൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ബഫർ ടൈം അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾക്ക് സമയമാറ്റം വരുത്തിയിട്ടുണ്ട്.
ട്രെയിനുകൾക്ക് സമയമാറ്റം വരുമ്പോൾ " ട്രെയിൻസ് അറ്റ് എ ഗ്ലാൻസ്' എന്ന പേരിൽ ടൈംടേബിൾ റെയിൽവേ പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. ഇതിന് യാത്രക്കാരിൽ നിന്ന് അധികൃതർ വിലയും ഈടാക്കിയിരുന്നു.
യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ഈ ടൈം ടേബിൾ പുസ്തകം കഴിഞ്ഞ ഏതാനും വർഷങ്ങളായി റെയിൽവേ അച്ചടിക്കാറില്ല. എന്നാൽ ഇതവണ ജനുവരിയിൽ തന്നെ ടൈം ടേബിൾ പ്രസിദ്ധീകരിക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിലെ ഉന്നതർ നൽകുന്ന സൂചനകൾ. റെയിൽവേ ടൈം ടേബിളിന്റെ 46-ാം പതിപ്പാണ് പുറത്തിറക്കുന്നത്.
ഇതിൽ പ്രീമിയം സർവീസുകൾ ഉൾപ്പെടെ പ്രധാന പാസഞ്ചർ ട്രെയിനകളുടെ റൂട്ടുകൾ, സമയങ്ങൾ, റിസർവേഷൻ നടപടിക്രമങ്ങൾ, യാത്രാ നിയമങ്ങൾ-നിയന്ത്രണങ്ങൾ, കാറ്ററിംഗ് സേവനങ്ങളിൽ മെനു അടക്കമുള്ള വിശദാംശങ്ങൾ, ട്രെയിനുകളിലും സ്റ്റേഷനുകളിലും ലഭ്യമാകുന്ന യാത്രാ സൗകര്യങ്ങൾ, റെയിൽ അധിഷ്ഠിത ടൂറിസം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ പുതിയ ടൈം ടേബിൾ പതിപ്പിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശി റിഷാബ്(40) ആണ് മരിച്ചത്.
ഇന്ന് ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ വച്ച് കുഴഞ്ഞു വീണ റിഷാബിനെ സമീപത്തുണ്ടായിരുന്നവര്‍ ശുചിമുറിയിൽ മുഖം കഴുകാനെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: എറണാകുളത്ത് 56 കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് റെയിൽവേ സ്റ്റേക്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രണ്ട് മലയാളികളും താൽക്കാലിക റെയിൽവേ ജീവനക്കാരനായ ഉത്തേര്യക്കാരനും ആണ് അറസ്റ്റിലായത്. റെയിൽവേ പോലീസ് ആണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാല്‍ ആണ് കഞ്ചാവ് കടത്തിയതെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളും അറസ്റ്റിലായി.
Kerala
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്പി ഇളകിവീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.